കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന പട്ടണവും താലൂക് ആസ്ഥാനവും നഗരസഭയും ആണ് കൊയിലാണ്ടി. ദേശീയപാത 66ൽ മലബാർ തീരത്തോട് ചേർന്നാണ് ചരിത്ര പ്രാധാന്യമുള്ള ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ‘കോവിൽകണ്ടി’ എന്ന പേരു ലോപിച്ചാണ് കൊയിലാണ്ടി ആയതെന്നാണ് കരുതപ്പെടുന്നത്. പോർച്ചുഗീസ് എഴുത്തുകാർ പറയുന്ന പണ്ടരാണിയും, ഇബ്നു ബത്തൂത്ത പരാമർശിക്കുന്ന ഫാന്റിനയും ഈ കൊയിലാണ്ടിയാണെന്ന് വില്ല്യം ലോഗൻ സമര്ഥിക്കുന്നുണ്ട്.
ചരിത്ര പ്രാധാന്യമേറെയുള്ള കൊയിലാണ്ടി രാഷ്ട്രീയ മത സാംസ്കാരിക സംഘടനകളുടെ അഭിവാജ്യ കേന്ദ്രമാണ്. മുപ്പത്തി അഞ്ചോളം വില്ലേജുകൾ ചേർന്ന വിപുലമായ താലൂക്കാണ് കൊയിലാണ്ടി താലൂക്ക്. ജീവിത സാഹചര്യങ്ങൾ പ്രവാസിപട്ടം നേടി കടൽ കടന്നു കുവൈറ്റ് എന്ന കൊച്ചു രാജ്യത്തെത്തിയ കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങളിലുള്ളവർ ചേർന്ന് രൂപം കൊടുത്ത സംഘടനയാണ് കൊയിലാണ്ടി താലൂക് അസോസിയേഷൻ. മുഖപുസ്തകത്തിലൂടെ പരിചയപെട്ടു നാടിൻറെ സാമൂഹിക കാരുണ്യപ്രവർത്തനങ്ങളിൽ തങ്ങളുടേതായ സാനിധ്യം അറിയിക്കുക എന്ന ലക്ഷ്യത്തോടെ 2014 ഓഗസ്റ്റ് മാസത്തിൽ അബാസിയ ഓർമ റെസ്റ്റാറന്റിൽ വച്ച് രൂപീകരിച്ച ഈ കൂട്ടായ്മ പിന്നീട് അങ്ങോട്ട് കുവൈറ്റിനെ സാക്ഷിയാക്കിയത് പലവിധ ചരിത്ര മുഹൂർത്തങ്ങൾക്കാണ്. തുടക്കത്തിൽ ഒരു ഗ്ലോബൽ പ്ലാറ്റഫോമിന്റെ ഭാഗമായിരുന്നെങ്കിലും പ്രവർത്തനങ്ങളുടെ വിപുലമായ സാധ്യതകൾക്ക് വേണ്ടി കൊയിലാണ്ടി താലൂക് അസോസിയേഷൻ എന്ന സ്വതന്ത്ര സംഘടനയായി പിന്നീട് മാറുകയുണ്ടായി.
കാരുണ്യ പ്രവർത്തനങ്ങളോടൊപ്പം സൗഹൃദമെന്ന സുന്ദരമായ അനുഭവം ഇതിൽ ഭാഗമായ ഓരോരുത്തരുടെയും ആത്മാവിനെ ശുദ്ധീകരിച്ചപ്പോൾ അത്ഭുതമായ വളർച്ചക്കാണ് സംഘടന സാക്ഷ്യം വഹിച്ചത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ മനുഷ്യരായി കൊണ്ട് പരസപരം സ്നേഹങ്ങൾ കൈമാറി,തലക്കനമേതുമില്ലാതെ ഒരേ മനസ്സോടെ ഒരുമിച്ചു യാത്ര തുടങ്ങിയിട്ട് പത്തരമാറ്റിന്റെ പത്ത് വർഷങ്ങൾ കടന്നു. കുവൈറ്റ് എന്ന ചെറിയ മണ്ണിൽ എണ്ണിയാൽ ഒതുങ്ങാത്തത്ര സംഘടനകൾ വലുതും ചെറുതുമായി മത്സരിക്കുമ്പോൾ ഈ അസോസിയേഷൻ എല്ലാവര്ക്കും ഒരു പോലെ സ്വീകാര്യമാകുന്നത് മുകളിൽ പറഞ്ഞ പതിരേതുമില്ലാത്ത ബന്ധങ്ങളുടെ വിജയമാണ്.
കളങ്കമില്ലാത്ത സൗഹൃദം, അതിരുകളില്ലാത്ത കാരുണ്യം എന്ന ആപ്തവാക്യവുമായി കൊയിലാണ്ടി താലൂക് അസോസിയേഷൻ അതിന്റെ ജൈത്രയാത്ര തുടരുകയാണ്







Leave a comment